ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിലെ മുഖ്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ.
യൂനുസിന്റെ നടപടികൾ പൂർണമായും നിയമവിരുദ്ധമായിരുന്നുവെന്നും തന്നെ പദവിയിൽനിന്നു നീക്കാൻ അദ്ദേഹം ഗൂഢാലോചന നടത്തിയെന്നും പ്രസിഡന്റ് ആരോപിച്ചു. മുഖ്യ ഉപദേഷ്ടാവ് എന്നനിലയിൽ യൂനുസ് ഭരണഘടനാവ്യവസ്ഥകൾ പാലിച്ചില്ല. ഏകദേശം 14 മുതൽ 15 തവണ വരെ യൂനുസ് വിദേശയാത്രകൾ നടത്തിയെങ്കിലും ഒന്നിനെക്കുറിച്ചും പ്രസിഡന്റിനെ ഔദ്യോഗികമായി അറിയിച്ചില്ല. ഇതു ഭരണഘടനാപരമായ ബാധ്യതയുടെ ലംഘനമാണെന്ന് ഷഹാബുദ്ദീൻ ചൂണ്ടിക്കാട്ടി.
അമേരിക്കയുമായി ഒപ്പിട്ട സുപ്രധാനമായ വ്യാപാര കരാറിനെക്കുറിച്ച് തന്നെ പൂർണമായും ഇരുട്ടിൽ നിർത്തിയെന്ന് പ്രസിഡന്റ് വെളിപ്പെടുത്തി. ഇത്തരം സുപ്രധാന കരാറുകൾ രാജ്യത്തലവനെ അറിയിക്കണമെന്ന കീഴ്വഴക്കം യൂനുസ് ലംഘിച്ചു. പ്രസിഡന്റ് എന്നനിലയിൽ തന്റെ വിദേശയാത്രകൾ യൂനുസ് ഭരണകൂടം തടഞ്ഞു. കൊസോവോ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണു പ്രധാനമായും തടസപ്പെടുത്തിയത്. ജനങ്ങൾ തന്നെ തിരിച്ചറിയാതിരിക്കാനും തന്റെ പേര് എവിടെയും വരാതിരിക്കാനുമാണ് യൂനുസ് ഭരണകൂടം ശ്രമിച്ചത്.
2024 ഒക്ടോബർ 22ന് തന്റെ വസതിയായ ‘ബംഗാഭവൻ’പ്രതിഷേധക്കാർ വളഞ്ഞ രാത്രി അതിഭീകരമായിരുന്നുവെന്ന് ഷഹാബുദ്ദീൻ പറഞ്ഞു. തന്നെ പുറത്താക്കാൻ യൂനുസുമായി ബന്ധപ്പെട്ട ശക്തികൾ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
പ്രതിസന്ധിഘട്ടത്തിൽ തനിക്ക് സൈനികമേധാവികളുടെയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) യുടെയും പിന്തുണ ലഭിച്ചതായി ഷഹാബുദ്ദീൻ വ്യക്തമാക്കി. ഭരണഘടനാപരമായ തുടർച്ച നിലനിർത്താനാണു ബിഎൻപി ആഗ്രഹിക്കുന്നതെന്നും അവർ പ്രസിഡന്റിനെ മാറ്റുന്നതിന് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം ഭരണഘടനാപരമായ പദവിയിൽ തുടരുന്ന അവസാനത്തെ വ്യക്തിയായിരുന്നു ഷഹാബുദ്ദീൻ.
നിലവിലെ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെയും സൈന്യത്തിന്റെയും പിന്തുണയുള്ളതിനാൽ 2028 ഏപ്രിൽ വരെ ഷഹാബുദ്ദീൻ പ്രസിഡന്റ് സ്ഥാനത്തു തുടരാനാണ് സാധ്യത. ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനെത്തുടർന്ന് 2024 ഓഗസ്റ്റ് എട്ടിനാണ് യൂനുസ് ഇടക്കാല ഭരണത്തലവനായി ചുമതലയേറ്റത്.